Pages

Ads 468x60px

Thursday, September 13, 2012

കൗമാരത്തെ ആരാണ് സഘര്‍ഷമാക്കുന്നത് ?



മനുഷ്യജീവിതത്തിലെ വസന്തകാലമാണ് കൗമാരം. പൂക്കളും പൂമണവും പൂന്തേനും നിറഞ്ഞ, ആകര്‍ഷിക്കാനും ആകര്‍ഷിക്കപ്പെടാനും ആഗ്രഹിക്കുന്ന സ്വപ്നങ്ങള്‍ നിറഞ്ഞ മോഹിപ്പിക്കുന്ന പുഷ്‌കലകാലം. ശരീരത്തെ അറിയാത്ത ശൈശവകാലവും ശരീരത്തോട് കലഹിക്കുന്ന വാര്‍ധക്യവും മനുഷ്യനുണ്ട്. ശരീരത്തെ സ്‌നേഹിക്കുകയും ശരീരത്തെ തന്നെ ഒരാഘോഷമാക്കുകയും ചെയ്യുന്ന കാലവും മനുഷ്യനു

ണ്ട്. അതാണ് കൗമാരം. ജീവിതത്തിലെ സുപ്രധാനവും ദീര്‍ഘവുമായ രണ്ട് ഘട്ടങ്ങള്‍ക്കിടയിലെ ഒരു ചെറിയ കാലയളവ്. പത്തിനും പത്തൊമ്പതിനുമിടയിലുള്ള പ്രായമാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വചനപ്രകാരം കൗമാര കാലം. വലതുകാല്‍ യൗവനത്തിലും ഇടതുകാല്‍ ബാല്യത്തിലും നില്‍ക്കുന്ന അവസ്ഥ. ചില കാര്യങ്ങളില്‍ ഞാന്‍ കുട്ടിയല്ലേ എന്ന ഭാവം, മറ്റു ചിലതില്‍ ഞാന്‍ മുതിര്‍ന്നില്ലേ എന്ന ചോദ്യം. ബാല്യത്തില്‍ നിന്ന് യൗവനത്തിലേക്കുള്ള ഈ സഞ്ചാരകാലം ഒരു സംക്രമദശയാണ് (Transition Period). ഈ ഘട്ടത്തിലാണ് ഒരു കുട്ടി ശാരീരികമായും മാനസികമായും വൈകാരികമായും ലൈംഗികമായും വളരുന്നത്. വിശ്വാസവും അസ്തിത്വബോധവുമുള്ള വ്യക്തിയായും നല്ല സാമൂഹിക ജീവിയുമായുമൊക്കെ ഒരാളെ മാറ്റിത്തീര്‍ക്കുന്ന വ്യക്തിത്വരൂപീകരണം നടക്കുന്ന വളര്‍ച്ചാകാലവും ഇതുതന്നെ.


               മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ വ്യക്തിത്വം തങ്ങള്‍ക്കുണ്ടെന്ന് കൗമാരം തിരിച്ചറിയുകയും സ്വന്തമായ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ തുടങ്ങുകയും ചെയ്യുന്നു. അതോടെ മുതിര്‍ന്നവരില്‍ നിന്ന് ഒരകല്‍ച്ച സംഭവിക്കുകയും സമപ്രായക്കാരോട് കൂടുതലിടപഴകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. വീടും വീടിന്റെ ചുറ്റുപാടുമായി ഒതുങ്ങിയിരുന്ന കുട്ടിയുടെ ലോകം പുറത്തേക്ക് വികസിക്കുന്നു. സ്വന്തം അനുഭവങ്ങളിലും കഴിവുകളിലും കൂടുതല്‍ വിശ്വാസമര്‍പ്പിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കാനാരംഭിക്കുന്നു. കൗമാരദശയുടെ വളര്‍ച്ചാഘട്ടമായി ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മുതിര്‍ന്നവര്‍ വിസമ്മതിക്കുമ്പോഴാണ് കൗമാരകാലം സംഘര്‍ഷഭരിതമാകുന്നത്. തങ്ങള്‍ കൈയിലെടുത്ത് വളര്‍ത്തിയ കുട്ടി, സ്വന്തം ഇഷ്ടപ്രകാരം നടക്കാനും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും തുടങ്ങുമ്പോള്‍ മാതാപിതാക്കള്‍ പോലും പതറുന്നു. കുഞ്ഞ് വലുതായി എന്ന് വിശ്വസിക്കാന്‍ വിസമ്മതിക്കുന്ന അവരുടെ മനസ്സില്‍ ആശങ്ക നിറയുന്നു. കൗമാരത്തിലൂടെ കടന്നു പോകുന്ന കുട്ടിയുടെ ശാരീരികവും മാനസികവുമായ വികാസവും വിക്ഷുബ്ധതയും മനസ്സിലാക്കാതെ വിലക്കുകളും വിലങ്ങുകളുമായി അവരുടെ രക്ഷാകര്‍തൃബോധം ഉണരുന്നു. ഈ തലമുതിര്‍ന്ന മനസ്സാണ് പലപ്പോഴും കൗമാരത്തെ പ്രശ്‌നകലുഷിതമാക്കുന്നത്.

                         കൂട്ടുകാരും സ്വകാര്യലോകവും കൗമാരത്തിന്റെ അനിവാര്യതയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. സുഹൃത്തുക്കളാണ് അവരുടെ ലോകം. മറ്റ് ഏതൊരു ബന്ധത്തെക്കാളും കൗമാര മധ്യത്തിലെത്തിയ മകനോ മകളോ ഇഷ്ടപ്പെടുന്നത് അവരുടെ കൂട്ടുകാരോടൊപ്പം ചെലവിടാനാണ്. ഇവിടെ മാതാപിതാക്കള്‍ക്ക് ചെയ്യാനുള്ളത് നല്ല കൂട്ടുകാരെ അവര്‍ക്ക് വേണ്ടി കണ്ടെത്തുക, അവരെപോലെ അവരുടെ കൂട്ടുകാരെയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് മാത്രമാണ്. ഇങ്ങനെ മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും അംഗീകാരവും പ്രോത്സാഹനവും സമപ്രായക്കാരുടെ പിന്തുണയും ലഭിക്കുന്നവരുടെ ടീനേജ് കാലം സുന്ദരമായി കടന്നുപോകും. കൗമാരത്തെ പരിപൂര്‍ണ സ്വതന്ത്രമായി തുറന്നുവിടണമെന്നല്ല ഇപ്പറഞ്ഞതിന്റെ ചുരുക്കം. മാതാപിതാക്കള്‍ കൗമാരക്കാരെ കുഞ്ഞുങ്ങളെപോലെ സ്വന്തം ചിറകിനുള്ളില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത് അവരുടെ തന്നെ വളര്‍ച്ചയെയാണ് മുരടിപ്പിക്കുക. തെറ്റായ ബന്ധങ്ങളിലേക്കും ശീലങ്ങളിലേക്കും വീഴാതിരിക്കാനുള്ള മേല്‍നോട്ടവും നിര്‍ദേശങ്ങളും ഉള്ളുതുറന്ന സംഭാഷണവുമാണ് കൗമാരമാവശ്യപ്പെടുന്നത്, തീരുമാനങ്ങളും അടിച്ചേല്‍പിക്കലുമല്ല. തങ്ങളുടെ മേല്‍നോട്ടത്തിലാവണം കൗമാരക്കാര്‍ എല്ലാം ചെയ്യേണ്ടതെന്ന് മുതിര്‍ന്നവര്‍ ശഠിക്കാന്‍ പാടില്ല. പകരം സന്തുലിതമായ അന്തരീക്ഷം അവര്‍ക്കൊരുക്കിക്കൊടുക്കുക.

          കൗമാരം വ്യക്തിത്വരൂപീകരണ കാലമാണ്. സ്വന്തമായ അഭിപ്രായങ്ങളും വിസമ്മതങ്ങളുമുണ്ടാകുന്ന പ്രായം.  വിയോജിപ്പുകളുണ്ടാകുന്നത് അത്ര മോശമായ കാര്യമല്ല. 'എല്ലാ കാര്യങ്ങളിലും എന്റെ അഭിപ്രായമാണ് എന്റെ മക്കള്‍ക്കും' എന്ന നിലപാട് ചിലപ്പോഴെങ്കിലും അപക്വമായേക്കാം. ഏകാഭിപ്രായത്തേക്കാള്‍ ഭിന്നാഭിപ്രായങ്ങളാണ് ഏറെ മെച്ചപ്പെട്ട തീരുമാനങ്ങളിലേക്ക് നമ്മെ നയിക്കുക. പറയാനുള്ളത് പങ്ക്‌വെക്കാനുള്ള ഇടമുണ്ടാകുമ്പോഴാണ് ജീവിതത്തില്‍ സന്തോഷം വര്‍ധിക്കുക. ദുഃഖം അലിഞ്ഞില്ലാതാവുകയും ചെയ്യുക. തുറന്ന് സംസാരിക്കാനുള്ള ഇടം കൗമാരത്തിന് അനുവദിക്കാതിരിക്കുമ്പോള്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘമായിരിക്കും അവരുടെ മനസ്സില്‍ ഉരുണ്ടു കൂടുക. അത് ഇടിവെട്ടി പെയ്യാന്‍ ഒരു ചെറിയ കാറ്റ് മാത്രം മതിയാകും. പിന്നെ അതില്‍ ഒലിച്ചു പോകുന്നത് ഒരു കുടുംബത്തിന്റെ മൊത്തം സ്വസ്ഥ ജീവിതമായിരിക്കും. അതുകൊണ്ട് ഇഷ്ടങ്ങള്‍ പങ്കുവെക്കാന്‍ കൗമാരത്തിന് അവസരം നല്‍കണം. ഇഷ്ടങ്ങള്‍ മാറ്റിവെക്കുമ്പോള്‍ അസംതൃപ്തിയാണ് അവരുടെ മനസ്സില്‍ തളം കെട്ടുക. അതിരില്ലാത്ത ഭാവനയുടെ കാലമാണ് കൗമാരം. അവരുടെ ചില അഭിപ്രായങ്ങള്‍ ബാലിശമാകാം. അവരുടെ സ്വപ്നങ്ങളെ കളങ്കപ്പെടുത്താതെ, സങ്കല്‍പങ്ങള്‍ക്ക് പോറലേല്‍ക്കാതെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് തിരിച്ചറിവുകള്‍ നല്‍കുകയാണ് വേണ്ടത്. അവരുടെ ആഗ്രഹങ്ങള്‍ക്ക് മുഖം തിരിഞ്ഞു നില്‍ക്കുകയോ ആശയങ്ങള്‍ക്ക് വില കല്‍പിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അതവരില്‍ നിഷേധസ്വഭാവമാണ് വളര്‍ത്തുക. വിവേകമല്ല വികാരമാണ് കൗമാരത്തിന്റെ അടയാളം. തെറ്റുകള്‍ സംഭവിച്ചാല്‍ പോലും സ്‌നേഹത്തോടെ വേണം അതവരെ ബോധ്യപ്പെടുത്താന്‍. മറിച്ചുള്ള ശ്രമങ്ങള്‍ പാഴാവുകയേയുള്ളൂ.

    

Monday, September 10, 2012

ഒരു തീവ്രവാദി ഉണ്ടാകു(ക്കു)ന്ന വിധം


ണ്ട് ദിവസങ്ങളായി അറിയാതെ ചില നേരങ്ങളില്‍ ഭയമെന്നെ തേടിയെത്തുന്നു. രാത്രി തിരിഞ്ഞും മറിഞ്ഞുമുള്ള കിടത്തത്തില്‍ ദുഃസ്വപ്നങ്ങള്‍ ഉറക്കത്തെ മറ്റൊരു സ്വപ്നമാക്കിത്തീര്‍ക്കുന്നു. ബാംഗ്ലൂരില്‍ നിന്നും പിടികൂടിയ തീവ്രവാദികളുടെ റൂമുകളില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈലും ജിഹാദിനെക്കുറിച്ചുള്ള പുസ്തകവും സഊദിയിലേക്ക് ഫോണ്‍ വിളിച്ചതിന്റെ രേഖകളുമാണ് ഉന്നത പോലീസ് സംഘം തൊണ്ടിയായി പിടിച്ചത് എന്നറിഞ്ഞത് മുതലാണ് എന്റെ ഉറക്കം നഷ്ടപ്പെട്ടത്. ഇപ്പറഞ്ഞതെല്ലാം എന്റെ അടുത്തുമുണ്ടല്ലേ എന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ് ഭീതിയായി എന്റെ മനസ്സില്‍ അരിച്ചിറങ്ങുന്നത്. എന്റെ ലാപ്‌ടോപ്പില്‍ മലയാള സിനിമാപ്പാട്ടുകളുടെ വിപുലമായ ശേഖരണത്തോടൊപ്പം ഇസ്‌ലാമിക പ്രഭാഷണങ്ങളുമുണ്ട്. സമദാനിയും മഅ്ദനിയും വരെ അതില്‍ ഇടംപിടിച്ചിട്ടുണ്ട്.
എന്റെ നാനാജാതി കൂട്ടുകാരോടൊപ്പമുള്ള ഫോട്ടോ ശേഖരണത്തില്‍ കാശ്മീര്‍ സുഹൃത്തിനൊപ്പവും ഉത്തരേന്ത്യന്‍ മുസ്‌ലിം സഹോദരങ്ങളുടെ കൂടെയുള്ളതുമെല്ലാമുണ്ട്. ലോക പ്രശസ്ത പണ്ഡിതന്‍ ശൈഖ് ഖറദാവിയുടെ കൂടെയും തുനീഷ്യന്‍ ഇസ്‌ലാമിക ദാര്‍ശനികന്‍ ശൈഖ് റാശിദുല്‍ ഗനൂഷിയുടെ കൂടെയുമുള്ള നിമിഷങ്ങളും വിലപ്പെട്ട ചിത്രങ്ങളായി ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. എന്റെ വീട്ടിലെ വ്യത്യസ്ത ഭാഷയിലുള്ള ഗ്രന്ഥശേഖരത്തില്‍ ജിഹാദിനെക്കുറിച്ചുള്ള അഞ്ചു പുസ്തകങ്ങളുണ്ട്. മൗദൂദിയുടേത് മുതല്‍ വാണിദാസ് എളയാവൂരിന്റെത് വരെ. മര്‍കസുല്‍ ബിശാറയുടെ ക്രിസ്തുമതത്തെക്കുറിച്ചുള്ള ലഘുലേഖകളോടൊപ്പം മുസ്‌ലിം സംഘടനകള്‍ പ്രസിദ്ധീകരിച്ച ഇസ്‌ലാമിനെ വിലയിരുത്തുന്ന ലഘുലേഖകളും അതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖവും ബെന്യാമിന്റെ ആടുജീവിതവും ഗീലാനിയുടെ നരകത്തില്‍ നിന്നൊരാളുമാണ് ഗ്രന്ഥശേഖരണത്തിലെ ഏറ്റവും പുതിയ അതിഥികള്‍. ഞാനിതെല്ലാം തുറന്നെഴുതുന്നത് ഉള്ളിലെ എന്റെ പേടി പങ്കുവെക്കാനാണ്. നാളെ അവരെന്റെ വീട് റെയ്ഡ് ചെയ്താല്‍ നാനാജാതി കൂട്ടുകാരോടൊപ്പമുള്ള എന്റെ ഫോട്ടോകളെ കുറിച്ചും എന്റെ ശേഖരണത്തിലെ മലയാള നോവലുകളെക്കുറിച്ചും ക്രിസ്തുമത ഗ്രന്ഥങ്ങളെക്കുറിച്ചും നിങ്ങളറിയാനിടയില്ല. എന്റെ കാശ്മീര്‍ സുഹൃത്തിന്റെ കൂടെയുള്ള ഫോട്ടോയും ഉത്തരേന്ത്യന്‍ സുഹൃത്തുക്കളുടെ ചിത്രങ്ങളും പത്രങ്ങളില്‍ നിങ്ങള്‍ക്ക് കാണാനാവസരവും ഉണ്ടാകും. ഇതുവരെ ഒരു വിദേശ നാടും സന്ദര്‍ശിക്കാത്ത ഞാന്‍ ശൈഖ് ഖറദാവിയെയും റാശിദുല്‍ ഗനൂശിയെയും ചെന്നു കണ്ടതിന്റെ വിവരണങ്ങള്‍ ചൂടോടെ ചാനല്‍ അവതാരകരും പത്രക്കാരും നിങ്ങളുടെ മുമ്പില്‍ എത്തിക്കും. പശ്ചാത്തല രംഗമായി അവരുടെ കൂടെയുള്ള എന്റെ ഫോട്ടോകളുമുണ്ടാകും. അവര്‍ കേരളത്തില്‍ വന്നപ്പോള്‍ എന്റെ കലാലയത്തില്‍ നടന്ന പരിപാടികളിലാണ് ഈ ഫോട്ടോകള്‍ പിറന്നതെന്ന് അന്വേഷിച്ച് കണ്ടെത്താന്‍ ഒരു സാഹസിക പത്രപ്രവര്‍ത്തകനും തയാറാവില്ല. രണ്ട് പണ്ഡിതരെയും കുറിച്ച് ഇതുവരെ കേള്‍ക്കുക പോലും ചെയ്തിട്ടില്ലാത്ത എന്റെ നാട്ടുകാരടക്കമുള്ള സാധാരണ ജനം അന്താരാഷ്ട്ര ഭീകരവാദ നേതാക്കളുമായുള്ള എന്റെ അടുത്ത ബന്ധം കണ്ട് മൂക്കത്ത് വിരല്‍ വെക്കും.
ഇപ്പോഴും ഞാനേറെ ബന്ധം കാത്തു സൂക്ഷിക്കുന്ന എന്റെ ബാല്യകാല സുഹൃത്തുക്കളായ ഹരിദാസനും അപ്പുവും ശരതും ബിന്ദുവും ചിത്രയുമെല്ലാം ഇന്നലെ വരെ അവരോടൊപ്പം ഞാന്‍ ഓണവും വിഷുവും ആഘോഷിച്ചതിന്റെ അനുഭവങ്ങള്‍ മറക്കും. വാര്‍ത്താ ന്യൂസിലെ തീവ്രവാദ കഥകള്‍ക്ക് ന്യായം കണ്ടെത്താന്‍ അവരുടെ മനസ്സും വെമ്പും. അങ്ങനെയവര്‍ നമസ്‌കാരത്തിന് വേണ്ടിയുള്ള എന്റെ ധൃതിപിടിച്ച് മസ്ജിദിലേക്കുള്ള ഓട്ടത്തെ കുറിച്ച് മാത്രം സ്മരിക്കും. ഞങ്ങള്‍ ഒരുമിച്ച് പോയി കണ്ട സിനിമകള്‍, വിനോദയാത്രകള്‍ എല്ലാമെല്ലാം അവരില്‍ നിന്ന്എന്നെന്നേക്കുമായി മാഞ്ഞുപോകും. പകരം എന്റെ വിവാഹ നാളില്‍ തൊപ്പിയും താടിയും ജുബ്ബയും ധരിച്ച ഉത്തരേന്ത്യക്കാര്‍ പങ്കെടുത്തത് അവര്‍ പ്രത്യേകം ഓര്‍ത്തെടുക്കും. അവരില്‍ ചിലര്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മുമ്പില്‍ അത് തുറന്നു പറഞ്ഞേക്കാം. അങ്ങനെ അവര്‍ വീണ്ടുമെന്റെ വീട് റെയ്ഡ് ചെയ്യും. എന്റെ വിവാഹ ആല്‍ബം കണ്ടെടുക്കും. അതില്‍ എന്റെ ഭാര്യ വീട്ടിലേക്ക് വരുമ്പോള്‍ അവളുടെ മുമ്പില്‍ തന്നെ സ്ഥാനം പിടിച്ച എന്റെ അയല്‍വാസിയായ ചേച്ചിയുടെയും മക്കളുടെയും ഫോട്ടോയവര്‍ വെട്ടിമാറ്റാം. പിന്നെ തൊപ്പിയിട്ട ഉത്തരേന്ത്യന്‍ സുഹൃത്തുക്കളുടെ കൂടെ ഞാന്‍ ചിരിച്ച് നില്‍ക്കുന്ന ഫോട്ടോ മാത്രമെടുത്ത് പത്രക്കാര്‍ക്ക് നല്‍കും. അതോടെ അവസാന തെളിവും പുറത്തുവന്നതിന്റെ സമാധാനത്താല്‍ നാട്ടുകാര്‍ സ്വസ്ഥമായി എന്റെ അക്കൗണ്ട് ക്ലോസ് ചെയ്യും. നിങ്ങളെല്ലാം എന്നെയെത്ര തള്ളിപ്പറഞ്ഞാലും എന്നെയറിയുന്ന സ്‌നേഹത്തിന്റെ ഭാഷ മാത്രമറിയുന്ന എന്റെ മാതാവും എന്നെ തള്ളിപ്പറയുമോ? എന്റെ ആണും പെണ്ണുമായ ഹിന്ദുവും ക്രിസ്ത്യനുമായ സുഹൃത്തുക്കളെ, ഇതെന്റെ വെറും സ്വപ്നഭാവനകള്‍ മാത്രമാണോ? അതോ ഇന്നലെയെന്റെ സുഹൃത്തുക്കള്‍ക്ക് സംഭവിച്ചത്‌പോലെ നാളെ എന്നെയും കാത്തിരിക്കുന്ന യാഥാര്‍ഥ്യമാണോ? നിങ്ങള്‍ തന്നെ പറയൂ. കാരണം അങ്ങനെയൊന്ന് സംഭവിച്ചാല്‍ എന്നെ വെളിപ്പെടുത്തേണ്ട ബാധ്യത നിങ്ങളുടേതാണല്ലോ.