Pages

Ads 468x60px

Monday, August 27, 2012

ഒരു മുസ്ലിം ബാലന്റെ ഓണം ഓര്‍മ്മകള്‍


ഓണത്തെ കുറിച്ചുള്ള ആദ്യ ഓര്‍മ്മകള്‍ സ്കൂള്‍കാലത്തെ ഓണവധിയുടെ ആഹ്ലാദ ദിനങ്ങങ്ങളില്‍ തുടങ്ങുന്നു.സ്കൂളിലേക്ക് നടന്നു പോകുന്ന കുട്ടികള്‍ സ്കൂള്‍ വിടുമ്പോള്‍ സന്തോഷത്തോടെ ഓടിപ്പോകുന്നത് എന്ത് കൊണ്ടെന്നു  ഈയിടെ എവിടെയോ വായിച്ചതോര്‍ക്കുന്നു .ഒരു കുട്ടിക്കാലത്തിന്റെ സകല ഊര്‍ജ്ജവും അച്ചടക്കത്തിന്റെ ഒരു ക്ലാസ്മുറിയില്‍ പിടിച്ചു കെട്ടുന്ന നമ്മുടെ വിദ്യാഭാസ വ്യവസ്ഥയെ ഓര്‍ക്കുമ്പോള്‍ ഇന്നും  ഭ്രാന്ത് പിടിക്കും .മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ആ ജയില്‍ മുറിയില്‍ നിന്ന് പുറത്തു കടക്കാനുള്ള സ്വാതന്ത്രം ലഭിക്കുന്നത് കൊണ്ടല്ലേ കുട്ടികള്‍ ലോങ്ങ്‌ ബെല്ലടിക്കുമ്പോള്‍ ആഹ്ലാദാരവത്തോടെ കൂട്ടയോട്ടം നടത്തുന്നത് .എന്നാണ് നമ്മുടെ കുട്ടികളുടെ പ്രതിഭകള്‍ നാല്‍ചുവരുകള്‍ക്ക് പുറത്ത വിശാലമായ ലോകത്തോടൊപ്പം ജീവിച്ചു  മൂര്‍ച്ച കൂട്ടുക? സോറി ,പറയാന്‍ തുടങ്ങിയത് ഓണത്തെ കുറിച്ചാണ് .അതിലേക്കു  മടങ്ങി വരാം.
      പത്തു ദിവസത്തെ സ്കൂളവധി. ഓണത്തിന്റെ ഓര്‍മ്മകള്‍ അവിടെ തുടങ്ങുന്നു .അത്തം മുതല്‍ ഞങ്ങള്‍ കുട്ടികള്‍ പൂക്കള്‍ ശേഖരിക്കാന്‍ കുറ്റിക്കാടുകളാലും കാട്ടുപൂക്കളാലും നിറഞ്ഞ തൊട്ടടുത്ത കുന്നിന്‍ മുകളിലേക്ക് വലിഞ്ഞു കയറും .വീടിനു ചുറ്റും സമപ്രായക്കരധികവും ഹിന്ദുക്കളായിരുന്നു. ഹരിദാസന്‍ , അപ്പു .ബിന്ദു ....ആ ലിസ്റ്റ് അങ്ങനെ നീളും .അവര്‍ക്കൊപ്പം ഞങ്ങള്‍ മുസ്ലിം കുട്ടികളും പൂക്കള്‍ ശേഖരിക്കാന്‍ പത്തു ദിവസവും കുന്നു കയറും .തെച്ചി ,തുമ്പ , കോളാമ്പി ,ചെമ്പരത്തി .പിന്നെ പേരറിയാത്ത ചില കാട്ടുപ്പൂക്കളും .ഇതായിരുന്നു പൂക്കളങ്ങളിലെ വര്‍ണ്ണരാജികള്‍. ചില ഓണ നാളുകളില്‍ ഞങ്ങളുടെ വീട്ടിനു മുറ്റത്തും പൂക്കളങ്ങള്‍ ഇട്ടിരുന്നു. ഓണം മതേതരം പെരുന്നാള്‍ മതകീയമെന്നുമുള്ള സാംസ്‌കാരിക വര്‍ത്തമാനങ്ങള്‍ അന്ന് ഞങ്ങള്‍ കേട്ടിരുന്നില്ല .ഞങ്ങള്‍ക്കെല്ലാം അന്നും മതമുണ്ടായിരുന്നു .പക്ഷെ ആഘോഷത്തിനു മതമില്ലായിരുന്നു എന്ന് മാത്രം .എല്ലാവരുടെയും മത വിശ്യാസത്തിന്റെ അതിര്‍ വരമ്പുകള്‍ അവര്‍ സൂക്ഷിച്ചു .സന്ധ്യാ നേരത്ത് അവര്‍ ദീപം ചെല്ലുമ്പോള്‍ ഞങ്ങള്‍ മൌനം പാലിച്ചു .ബാങ്ക് കൊടുക്കുമ്പോള്‍ അവരും .
     തിരുവോണ ദിവസമായിരുന്നു സദ്യാദിനം .അന്ന് ഞങ്ങള്‍ മുസ്ലിം വീടുകളിലൊന്നും ഉച്ച ഭക്ഷണം പാകം ചെയ്യില്ല .എല്ലാ വീടുകളില്‍ എല്ലാവര്‍ക്കും ഉണ്ണാന്‍ സാധിക്കാത്തതിനാല്‍ നേരത്തെ തന്നെ മുതിര്‍ന്നവര്‍ വീടുകള്‍ പങ്കിട്ടെടുക്കും .ഞങ്ങള്‍ കുട്ടികള്‍ എല്ലായിടത്തും  കയറിയിറങ്ങും .ശര്‍ക്കര ഉപ്പേരിയും പായസവുമാണ് ഞങ്ങളുടെ മുഖ്യ വിഭവം .ഇന്നും ഓണ നാളില്‍ എന്റെ വീട്ടില്‍ ഉച്ച ഭക്ഷണം ഒരുക്കാറില്ല .പെരുന്നാള്‍ ദിവസം അവരുടെ വീടുകളിലും .ഇനിയുള്ള കാലങ്ങളിലും അതങ്ങനെ തുടരണമെന്നാണ് ഞങ്ങളുടെ പ്രാഥന.എല്ലാവര്‍ക്കും ഹ്രദ്യമായ ഓണാശംസകള്‍ .