Pages

Ads 468x60px

Thursday, September 13, 2012

കൗമാരത്തെ ആരാണ് സഘര്‍ഷമാക്കുന്നത് ?



മനുഷ്യജീവിതത്തിലെ വസന്തകാലമാണ് കൗമാരം. പൂക്കളും പൂമണവും പൂന്തേനും നിറഞ്ഞ, ആകര്‍ഷിക്കാനും ആകര്‍ഷിക്കപ്പെടാനും ആഗ്രഹിക്കുന്ന സ്വപ്നങ്ങള്‍ നിറഞ്ഞ മോഹിപ്പിക്കുന്ന പുഷ്‌കലകാലം. ശരീരത്തെ അറിയാത്ത ശൈശവകാലവും ശരീരത്തോട് കലഹിക്കുന്ന വാര്‍ധക്യവും മനുഷ്യനുണ്ട്. ശരീരത്തെ സ്‌നേഹിക്കുകയും ശരീരത്തെ തന്നെ ഒരാഘോഷമാക്കുകയും ചെയ്യുന്ന കാലവും മനുഷ്യനു

ണ്ട്. അതാണ് കൗമാരം. ജീവിതത്തിലെ സുപ്രധാനവും ദീര്‍ഘവുമായ രണ്ട് ഘട്ടങ്ങള്‍ക്കിടയിലെ ഒരു ചെറിയ കാലയളവ്. പത്തിനും പത്തൊമ്പതിനുമിടയിലുള്ള പ്രായമാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വചനപ്രകാരം കൗമാര കാലം. വലതുകാല്‍ യൗവനത്തിലും ഇടതുകാല്‍ ബാല്യത്തിലും നില്‍ക്കുന്ന അവസ്ഥ. ചില കാര്യങ്ങളില്‍ ഞാന്‍ കുട്ടിയല്ലേ എന്ന ഭാവം, മറ്റു ചിലതില്‍ ഞാന്‍ മുതിര്‍ന്നില്ലേ എന്ന ചോദ്യം. ബാല്യത്തില്‍ നിന്ന് യൗവനത്തിലേക്കുള്ള ഈ സഞ്ചാരകാലം ഒരു സംക്രമദശയാണ് (Transition Period). ഈ ഘട്ടത്തിലാണ് ഒരു കുട്ടി ശാരീരികമായും മാനസികമായും വൈകാരികമായും ലൈംഗികമായും വളരുന്നത്. വിശ്വാസവും അസ്തിത്വബോധവുമുള്ള വ്യക്തിയായും നല്ല സാമൂഹിക ജീവിയുമായുമൊക്കെ ഒരാളെ മാറ്റിത്തീര്‍ക്കുന്ന വ്യക്തിത്വരൂപീകരണം നടക്കുന്ന വളര്‍ച്ചാകാലവും ഇതുതന്നെ.


               മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ വ്യക്തിത്വം തങ്ങള്‍ക്കുണ്ടെന്ന് കൗമാരം തിരിച്ചറിയുകയും സ്വന്തമായ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ തുടങ്ങുകയും ചെയ്യുന്നു. അതോടെ മുതിര്‍ന്നവരില്‍ നിന്ന് ഒരകല്‍ച്ച സംഭവിക്കുകയും സമപ്രായക്കാരോട് കൂടുതലിടപഴകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. വീടും വീടിന്റെ ചുറ്റുപാടുമായി ഒതുങ്ങിയിരുന്ന കുട്ടിയുടെ ലോകം പുറത്തേക്ക് വികസിക്കുന്നു. സ്വന്തം അനുഭവങ്ങളിലും കഴിവുകളിലും കൂടുതല്‍ വിശ്വാസമര്‍പ്പിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കാനാരംഭിക്കുന്നു. കൗമാരദശയുടെ വളര്‍ച്ചാഘട്ടമായി ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മുതിര്‍ന്നവര്‍ വിസമ്മതിക്കുമ്പോഴാണ് കൗമാരകാലം സംഘര്‍ഷഭരിതമാകുന്നത്. തങ്ങള്‍ കൈയിലെടുത്ത് വളര്‍ത്തിയ കുട്ടി, സ്വന്തം ഇഷ്ടപ്രകാരം നടക്കാനും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും തുടങ്ങുമ്പോള്‍ മാതാപിതാക്കള്‍ പോലും പതറുന്നു. കുഞ്ഞ് വലുതായി എന്ന് വിശ്വസിക്കാന്‍ വിസമ്മതിക്കുന്ന അവരുടെ മനസ്സില്‍ ആശങ്ക നിറയുന്നു. കൗമാരത്തിലൂടെ കടന്നു പോകുന്ന കുട്ടിയുടെ ശാരീരികവും മാനസികവുമായ വികാസവും വിക്ഷുബ്ധതയും മനസ്സിലാക്കാതെ വിലക്കുകളും വിലങ്ങുകളുമായി അവരുടെ രക്ഷാകര്‍തൃബോധം ഉണരുന്നു. ഈ തലമുതിര്‍ന്ന മനസ്സാണ് പലപ്പോഴും കൗമാരത്തെ പ്രശ്‌നകലുഷിതമാക്കുന്നത്.

                         കൂട്ടുകാരും സ്വകാര്യലോകവും കൗമാരത്തിന്റെ അനിവാര്യതയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. സുഹൃത്തുക്കളാണ് അവരുടെ ലോകം. മറ്റ് ഏതൊരു ബന്ധത്തെക്കാളും കൗമാര മധ്യത്തിലെത്തിയ മകനോ മകളോ ഇഷ്ടപ്പെടുന്നത് അവരുടെ കൂട്ടുകാരോടൊപ്പം ചെലവിടാനാണ്. ഇവിടെ മാതാപിതാക്കള്‍ക്ക് ചെയ്യാനുള്ളത് നല്ല കൂട്ടുകാരെ അവര്‍ക്ക് വേണ്ടി കണ്ടെത്തുക, അവരെപോലെ അവരുടെ കൂട്ടുകാരെയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് മാത്രമാണ്. ഇങ്ങനെ മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും അംഗീകാരവും പ്രോത്സാഹനവും സമപ്രായക്കാരുടെ പിന്തുണയും ലഭിക്കുന്നവരുടെ ടീനേജ് കാലം സുന്ദരമായി കടന്നുപോകും. കൗമാരത്തെ പരിപൂര്‍ണ സ്വതന്ത്രമായി തുറന്നുവിടണമെന്നല്ല ഇപ്പറഞ്ഞതിന്റെ ചുരുക്കം. മാതാപിതാക്കള്‍ കൗമാരക്കാരെ കുഞ്ഞുങ്ങളെപോലെ സ്വന്തം ചിറകിനുള്ളില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത് അവരുടെ തന്നെ വളര്‍ച്ചയെയാണ് മുരടിപ്പിക്കുക. തെറ്റായ ബന്ധങ്ങളിലേക്കും ശീലങ്ങളിലേക്കും വീഴാതിരിക്കാനുള്ള മേല്‍നോട്ടവും നിര്‍ദേശങ്ങളും ഉള്ളുതുറന്ന സംഭാഷണവുമാണ് കൗമാരമാവശ്യപ്പെടുന്നത്, തീരുമാനങ്ങളും അടിച്ചേല്‍പിക്കലുമല്ല. തങ്ങളുടെ മേല്‍നോട്ടത്തിലാവണം കൗമാരക്കാര്‍ എല്ലാം ചെയ്യേണ്ടതെന്ന് മുതിര്‍ന്നവര്‍ ശഠിക്കാന്‍ പാടില്ല. പകരം സന്തുലിതമായ അന്തരീക്ഷം അവര്‍ക്കൊരുക്കിക്കൊടുക്കുക.

          കൗമാരം വ്യക്തിത്വരൂപീകരണ കാലമാണ്. സ്വന്തമായ അഭിപ്രായങ്ങളും വിസമ്മതങ്ങളുമുണ്ടാകുന്ന പ്രായം.  വിയോജിപ്പുകളുണ്ടാകുന്നത് അത്ര മോശമായ കാര്യമല്ല. 'എല്ലാ കാര്യങ്ങളിലും എന്റെ അഭിപ്രായമാണ് എന്റെ മക്കള്‍ക്കും' എന്ന നിലപാട് ചിലപ്പോഴെങ്കിലും അപക്വമായേക്കാം. ഏകാഭിപ്രായത്തേക്കാള്‍ ഭിന്നാഭിപ്രായങ്ങളാണ് ഏറെ മെച്ചപ്പെട്ട തീരുമാനങ്ങളിലേക്ക് നമ്മെ നയിക്കുക. പറയാനുള്ളത് പങ്ക്‌വെക്കാനുള്ള ഇടമുണ്ടാകുമ്പോഴാണ് ജീവിതത്തില്‍ സന്തോഷം വര്‍ധിക്കുക. ദുഃഖം അലിഞ്ഞില്ലാതാവുകയും ചെയ്യുക. തുറന്ന് സംസാരിക്കാനുള്ള ഇടം കൗമാരത്തിന് അനുവദിക്കാതിരിക്കുമ്പോള്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘമായിരിക്കും അവരുടെ മനസ്സില്‍ ഉരുണ്ടു കൂടുക. അത് ഇടിവെട്ടി പെയ്യാന്‍ ഒരു ചെറിയ കാറ്റ് മാത്രം മതിയാകും. പിന്നെ അതില്‍ ഒലിച്ചു പോകുന്നത് ഒരു കുടുംബത്തിന്റെ മൊത്തം സ്വസ്ഥ ജീവിതമായിരിക്കും. അതുകൊണ്ട് ഇഷ്ടങ്ങള്‍ പങ്കുവെക്കാന്‍ കൗമാരത്തിന് അവസരം നല്‍കണം. ഇഷ്ടങ്ങള്‍ മാറ്റിവെക്കുമ്പോള്‍ അസംതൃപ്തിയാണ് അവരുടെ മനസ്സില്‍ തളം കെട്ടുക. അതിരില്ലാത്ത ഭാവനയുടെ കാലമാണ് കൗമാരം. അവരുടെ ചില അഭിപ്രായങ്ങള്‍ ബാലിശമാകാം. അവരുടെ സ്വപ്നങ്ങളെ കളങ്കപ്പെടുത്താതെ, സങ്കല്‍പങ്ങള്‍ക്ക് പോറലേല്‍ക്കാതെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് തിരിച്ചറിവുകള്‍ നല്‍കുകയാണ് വേണ്ടത്. അവരുടെ ആഗ്രഹങ്ങള്‍ക്ക് മുഖം തിരിഞ്ഞു നില്‍ക്കുകയോ ആശയങ്ങള്‍ക്ക് വില കല്‍പിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അതവരില്‍ നിഷേധസ്വഭാവമാണ് വളര്‍ത്തുക. വിവേകമല്ല വികാരമാണ് കൗമാരത്തിന്റെ അടയാളം. തെറ്റുകള്‍ സംഭവിച്ചാല്‍ പോലും സ്‌നേഹത്തോടെ വേണം അതവരെ ബോധ്യപ്പെടുത്താന്‍. മറിച്ചുള്ള ശ്രമങ്ങള്‍ പാഴാവുകയേയുള്ളൂ.

    

1 comment:

  1. kuutikalkk vendath nalla ubadeshathekkaal nalla mathrkakalaaan

    ReplyDelete