Pages

Ads 468x60px

Tuesday, July 17, 2012

നാടും വീടും വിട്ടു ഊരു ചുറ്റുന്നവരോട്




ജനിച്ചു വളര്‍ന്ന നാടും വീടും മരിക്കുവോളം മനുഷ്യന്റെ ദൌര്‍ബല്യമാണ്. ജന്മവീട് പൊളിച്ചാലും മറ്റുള്ളവര്‍ അനന്തരമെടുത്താലും തറവാടിനടുത്ത് തന്നെ മറ്റൊരു വീടൊരുക്കാനാവും ഏതൊരാളിന്റെയും ആദ്യശ്രമം .ജനിച്ചു വളര്‍ന്ന മണ്ണിനോട് അത്രത്തോളം ഒട്ടിചേര്‍ന്നതാണ് മനുഷ്യന്റെ മനസ്സും ശരീരവും .സ്വന്തം നാട്ടില്‍ ഇത്തിരി മണ്ണ് സ്വന്തമാക്കാന്‍ സാധിക്കാ ത്തതിന്റെ പേരില്‍ ഒത്തിരി ദൂരത്തേക്കു ജീവിതത്തെ പറിച്ചു നടേണ്ടി വന്നവര്‍ പിറന്ന മണ്ണിനെ ഇടയ്ക്കിടെ നെടുവീര്‍പ്പോടെ തിരിഞ്ഞു നോക്കാറുണ്ട് .തന്റെ ബാല്യവും കൌമാരവും സ്വപനങ്ങളും കൂടിക്കലര്‍ന്ന മണ്ണിനെ മറക്കാന്‍ എങ്ങനെ ഒരാള്‍ക്ക് സാധിക്കും .കടല് കടന്നു ഉപജീവിനം തേടേണ്ടി വന്നവര്‍ക്ക് പ്രതികൂല സാഹചര്യങ്ങളെ മറിക്കടക്കാനുള്ള അതിജീവന മന്ത്രവും ഓര്‍മ്മകളിലെ ഈ നാടും വീടുമാണ്‌ .

ഇത്രയും കുറിക്കാനുള്ള കാരണം , ഞാന്‍ പത്താം ക്ലാസ്സ് കഴിഞ്ഞിട്ട്  ഒരു  വ്യാഴവട്ടം  പൂര്‍ത്തിയായിരിക്കുന്നു . നേരെ ചൊവ്വേ  പറഞ്ഞാല്‍ നാട് വിട്ടിട്ടു പന്ത്രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു .SSLC കഴിഞ്ഞു ഉപരി പഠനത്തിനു വേണ്ടി കുടിയിറങ്ങിയതാണ് .ബിരുദവും ബിരുദാനന്തര ബിരുദത്തിനുമായി എട്ടു വര്‍ഷങ്ങള്‍ ..അപൂര്‍വമായി ലഭിക്കുന്ന വെക്കേഷന്‍ കാലം ഒഴിച്ച് നിര്‍ത്തിയാല്‍   മാസത്തില്‍ ഒന്നോ രണ്ടോ അവധി ദിവസങ്ങളില്‍ മാത്രമായിരുന്നു ഇക്കാലയളവില്‍ എന്റെ നാട്ടു ജീവിതം .ആഴ്ചയില്‍ ഒരു ദിവസം നാട്ടിലെത്തുന്ന ഇന്ന് വരെയുള്ള ശേഷമുള്ള നാലു വര്‍ഷം ജോലിയാവാശ്യാര്‍ത്തവും ഞാന്‍ പരദേശിയായിരുന്നു .

കോളേജിലെ ഹോസ്റ്റലില്‍ ചേര്‍ന്നതിനു ശേഷമുള്ള ആഴ്ചയിലെ ആദ്യ അവധിക്കു ബാഗും തോളിലിട്ടു നാട്ടില്‍ ബസ്സിറങ്ങിയപ്പോള്‍ അഭിമുഖീകരിച്ച ആദ്യ ചോദ്യം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട് .'' ഇനി ഇപ്പോ നാളെ രാവിലെ പോകണം ല്ലേ ...?" പന്ത്രണ്ടു വര്‍ഷം പിന്നിട്ടു കഴിഞ്ഞ ഞായറാഴ്ചയും ഇതേ ചോദ്യം ഞാന്‍ അഭിമുഖീകരിച്ചു .വര്‍ഷങ്ങളായി നാട്ടില്‍ വെച്ച് എന്നെ കാണുന്ന പരിചയക്കാരെല്ലാം കുശലം തുടങ്ങല്‍ മേല്‍വാചകം വാചകം കൊണ്ട് തന്നെയായിരുന്നു .എന്റെ ചെവിയില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങി കേട്ട ശബ്ദവും ചോദ്യവും .

എന്റെ നാട്ടു ജീവിതത്തിലെ ആയുസ്സില്‍ നിന്ന് എന്നെ അപ്രത്യഷമാക്കിയ പന്ത്രണ്ടു വര്‍ഷങ്ങള്‍ .ഇതിനിടയില്‍ ഞാന്‍ പങ്കെടുക്കാത്ത എത്ര മരണങ്ങള്‍ ,എത്ര ജന്മങ്ങള്‍ ,എത്ര വിവാഹങ്ങള്‍ ,ആഘോഷങ്ങള്‍ .കോളേജു പഠനക്കാലത്ത് ഓരോ അവധിയിലും വീട്ടിലെത്തി രാത്രി കിടക്കാനൊരുങ്ങുമ്പോള്‍  ആ ഇടവേളയില്‍ നാട്ടില്‍  നടന്ന വിശേഷങ്ങള്‍ ഉമ്മ വിശദമായി പങ്കു വെക്കും .ആ പ്രാദേശിക വാര്‍ത്തയില്‍ നിന്നുമാണ് അയലത്തെ വീട്ടില്‍ കള്ളന്‍ കയറിയത് മുതല്‍ എന്റെ പല ബാല്യകാല സഖികളുടെയും വിവാഹം വരെ ഞാന്‍ അറിഞ്ഞിരുന്നത് .

ഇതിനിടയില്‍ ഞങ്ങളുടെ കവല വികസിച്ചു.ചെറിയ അങ്ങാടിയായി.അവിടെ അയല്‍ പ്രദേശക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍  പുതിയ പീടിക മുറികള്‍ തുറന്നു.വൈകീട്ട് ആണ്‍ക്കുട്ടികള്‍  അവിടെ ഒത്തു ചേര്‍ന്ന് സൊറ പറഞ്ഞു .അപൂര്‍വമായി നാട്ടില്‍ ബസ്സിറങ്ങുന്ന എന്നെ ഇവരെല്ലാവരും ഒന്ന് നോക്കും .പിന്നെ നോട്ടം പിന്‍വലിച്ചു അവരുടെ സംസാരം തുടരും .ഓരോ വരവിലും നാട്ടിലെ എന്റെ പരിചിത വ്രത്തത്തേക്കാള്‍ അപരിചിത വ്രത്തം വികസിക്കുകയായിരുന്നു  .സ്വന്തം നാട്ടില്‍ അന്യനായി തീരുന്നതു ഞാന്‍ വേദനയോടെ തിരിച്ചറിഞ്ഞു  .പഠനം കഴിഞ്ഞു നാട്ടില്‍ തന്നെ കൂടി വീടും നാടും തിരിച്ചു പിടിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു . ജോലിയവശ്യര്‍ത്ഥം നാലു വര്‍ഷം മുന്‍പ് വീണ്ടും നാട് വിടേണ്ടി വന്നെങ്കിലും അതിനിടയില്‍ പലതും എനിക്ക് തിരിച്ചു പിടിക്കാന്‍ സാധിച്ചു .എത്ര പ്രയസപ്പെട്ടാണെങ്കിലും ഇനിയുള്ള കാലം എല്ലാ ആഴചയും നാട്ടിലെത്തുമെന്ന് ഞാന്‍ സ്വയം ശപഥം ചെയ്തു .അങ്ങനെ എല്ലാ കൂട്ടായ്മകളിലും ഞാന്‍ കഴിയും വിധം പങ്കു ചേര്‍ന്നു. ഇപ്പോള്‍ ആഴചയിലെ എന്റെ വരവുകള്‍ എന്റെ കഴിഞ്ഞ നാട്ടു ജീവിതങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണ് .വേര് മുറിഞ്ഞാല്‍ എത്ര ഉയരത്തില്‍ വളര്‍ന്നാലും നിലം പൊത്താന്‍ അധിക സമയം വേണ്ടി വരില്ലെന്നത് മനുഷ്യര്‍ക്കും ബാധകമാണ് .

4 comments:

  1. വര്‍ഷത്തില്‍ ഒരു തവണ പോലും നാട്ടില്‍ എത്താന്‍ കഴിയാത്ത ഞങ്ങള്‍ക്ക് മുന്നില്‍ മാസത്തില്‍ ഒരു തവണ നാട്ടില്‍ വന്നു പോകുന്ന താങ്കളുടെ ദുഃഖം ഏറെ ചെറുതാണ് !!!

    ReplyDelete
    Replies
    1. പ്രവാസികളെ പിന്നെ നാടും വീടും മറ്റൊരു തരത്തില്‍ ഉള്‍ക്കൊള്ളും .ഇതിപ്പോ നാട്ടില്‍ ഉണ്ട് താനും ...എന്നാല്‍ ഇല്ല താനും എന്നാ പോലെയല്ലേ ..

      Delete
  2. ഉണ്ടവന് പായ് കിട്ടാഞ്ഞിട്ട്...
    ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്...

    എന്ന് പറഞ്ഞപോലെയാണല്ലോ ചങ്ങാതീ...
    സാരമില്ല.നാട് പ്രിയനാട് ഹൃദയത്തില്‍ സൂക്ഷിക്ക

    ReplyDelete
  3. ഒക്കെ കണ്ടു മടങ്ങുമ്പോഴാണല്ലോ,
    മക്കളെ നിങ്ങളറിഞ്ഞിടുന്നു...
    നാടായ നാടൊക്കെ കണ്ടുവെന്നാകിലും,
    വീടാണ് ലോകം, വലിയ ലോകം.

    ReplyDelete