Pages

Ads 468x60px

Tuesday, June 4, 2013

ഇരുട്ടി വെളുക്കുംമുമ്പെ കുന്നുകള്‍ പാടത്തെത്തുന്ന കാലത്തെ പരിസ്ഥിതി സന്ദേഹങ്ങള്‍


 44 നദികളും 20 ശുദ്ധജല തടാകങ്ങളും അരുവികളും കുളങ്ങളും കിണറുകളും തോടുകളും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്‌മഴ കുത്തിയൊലിക്കുന്ന  കാലവര്‍ഷവും തുലാവര്‍ഷവും ഇടമഴയുമെല്ലാം കേരളത്തിന്റെ പച്ചപ്പിനെ നില നിര്‍ത്തുന്ന മറ്റു ഘടകങ്ങളാണ് . ഉദ്ദേശ്യം 3000 മില്ലിമീറ്റര്‍ മഴ കേരളത്തില്‍ ഓരോ വര്‍ഷവും ലഭിക്കുന്നുണ്ട്. ഈ വെള്ളത്തിന്റെ പകുതിയെങ്കിലും തടഞ്ഞ് നിര്‍ത്തിയാല്‍ പരിഹരിക്കാവുന്നതേയുള്ളൂ നമ്മുടെ പല പരിസ്ഥിതി പ്രശ്‌നങ്ങളും .

യഥാര്‍ഥത്തില്‍ പണ്ടു കാലങ്ങളില്‍ നമ്മുടെ പുഴകളും തോടുകളും കുളങ്ങളും തന്നെയായിരുന്നു ഈ മഴ വെള്ളത്തെ തടഞ്ഞു നിര്‍ത്തി വേനല്‍ച്ചൂടില്‍ കേരളത്തിന് തണുപ്പും വെള്ളവും നല്‍കിയിരുന്നത്. കാടും മലകളും കുന്നും നിറഞ്ഞ നമ്മുടെ ഭൂപ്രകൃതിയും മഴവെള്ളത്തെ സംഭരിച്ച് നിര്‍ത്തുന്ന പ്രകൃതിയുടെ സംഭാവനകളായിരുന്നു. പ്രകൃതിയുടെ ഈ ജലസംഭരണികളെ നമ്മള്‍ വേണ്ടവിധം സംരക്ഷിച്ചില്ലെന്നു മാത്രമല്ല അനിയന്ത്രിതമായ ചൂഷണങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു. അതോടെ വേനല്‍ക്കാലമൊരു ദുരിതകാലമായി മലയാളിക്ക് മാറി. വനനശീകരണം, കുന്നിടിക്കല്‍, പുഴ മലിനീകരണം, പാടം നികത്തല്‍, ചതുപ്പ്, കോള്‍ നിലങ്ങള്‍, തോടുകള്‍ നികത്തല്‍, അനിയന്ത്രിതമായ മണല്‍ക്കടത്ത് തുടങ്ങിയവ കേരളത്തിലെ പുരോഗമന പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് മുതലാണ് നമ്മുടെ പുഴകളിലെ വേനല്‍ നീരൊഴുക്ക് നിലച്ചത്. കേരളത്തിലെ ജലക്ഷാമത്തിന് 44 പുഴകളിലെ ഒഴുക്ക് കുറവ് പ്രധാന കാരണങ്ങളിലൊന്നാണ്. പുഴയില്‍ വെള്ളമുണ്ടെങ്കില്‍ അതൊഴുകുന്ന പരിസരങ്ങളിലെല്ലാമുള്ള കിണറുകളില്‍ ശുദ്ധജലം താനെ നിറഞ്ഞിരിക്കും. പക്ഷേ ഈ വകതിരിവൊന്നും മണല്‍ ഊറ്റിയെടുക്കുമ്പോള്‍ മലയാളിയെ അലട്ടിയില്ല. മുതല്‍ മുടക്കില്ലാതെ പണം കൊയ്യാന്‍ സാധിക്കുന്ന ഫാക്ടറികളാണ് പുഴകളെന്ന കാഴ്ചപ്പാടില്‍ മണലൂറ്റല്‍ ഇപ്പോഴും ഒളിച്ചും പതുങ്ങിയും നിര്‍ബാധം തുടരുന്നു.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് കൊഴുത്തതോടെ നേരം ഇരുട്ടി വെളുക്കുന്നതിനിടെ കുന്നുകള്‍ അപ്രത്യക്ഷമാകുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരു മഴക്കാലത്ത് ഒരു കുന്ന് സംഭരിച്ച് വെക്കുന്ന വെള്ളമാണ് പിന്നീട് വേനല്‍ക്കാലത്ത് പരിസര പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലേക്ക് കിനിഞ്ഞ് ഇറങ്ങുന്നതെന്ന പ്രാഥമിക ജലസാക്ഷരതപോലും മൂന്ന് വെള്ളിക്കാശിന് മുമ്പില്‍ നാം ബോധപൂര്‍വം വിസ്മരിച്ചു. ഇതുതന്നെയാണ് കാടും മരങ്ങളും വെട്ടി തെളിയിച്ച് കോണ്‍ക്രീറ്റ് വനങ്ങള്‍ പണിയുമ്പോഴും നാം മറന്ന് പോകുന്നത്. മഴ വെള്ളം സംഭരിച്ച് വെക്കണമെങ്കില്‍ മേല്‍മണ്ണു വേണം. മണ്ണ് സംരക്ഷിച്ച് നിര്‍ത്തണമെങ്കില്‍ കാടു വേണം. 44 ശതമാനം വനമുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് കേവലം 9 ശതമാനം മാത്രമാണ് കാടുള്ളത്.

ഇങ്ങനെ ഒരു വശത്ത് ജല ലഭ്യതയും അതിന്റെ പ്രകൃത്യായുള്ള സംഭരണികളും കുറയുമ്പോള്‍ തന്നെയാണ് മറുവശത്ത് നാമമാത്രമെങ്കിലും നിലനില്‍ക്കുന്ന ജലസ്രോതസ്സുകള്‍ മലിനമായിക്കൊണ്ടിരിക്കുന്നത്. ഒരു പുഴയും തോടും ഈ മാലിന്യത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ഒരു കാലത്ത് ശുദ്ധതയുടെ തെളിമയുള്ള ആരോഗ്യ സംസ്‌കാരം പകര്‍ന്നു തന്ന പുഴകളും തോടുകളും ഇന്ന് പകര്‍ച്ചവ്യാധികളുടെ ഉല്‍പ്പാദന കേന്ദ്രങ്ങളാണ്. നമ്മുടെ വീണ്ടുവിചാരമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാത്ത കാലത്തോളം ചൂടും വരള്‍ച്ചയും കുടിവെള്ളക്ഷാമവും ഒട്ടും കുറയുകയില്ല, കൂടുകയല്ലാതെ. തോടും കുളങ്ങളും പുഴകളുമടക്കമുള്ള പ്രകൃതിയുടെ ജലസംരക്ഷണ മാര്‍ഗങ്ങള്‍ തിരിച്ച് പിടിക്കാനും അവശേഷിക്കുന്ന കുന്നുകളും പാടങ്ങളും കാടുകളുമടക്കമുള്ള ജലസംഭരണികള്‍ കാത്തുസൂക്ഷിക്കാനും ഓരോ മലയാളിയും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ആറുകളും പുഴകളും ഒഴുകിയിരുന്ന, മഴയും പച്ചപ്പും സമൃദ്ധമാക്കിയിരുന്ന ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളം ചരിത്ര പാഠപുസ്തകത്തിലെ ഒരു അധ്യായം മാത്രമായിത്തീരാന്‍ അധികം കാലമൊന്നും വേണ്ടിവരില്ല.

1 comment:

  1. മരുഭൂമിയാകുന്ന മലയാളം

    ReplyDelete