Pages

Ads 468x60px

Friday, February 17, 2012

നമ്മളും അവരും

നമ്മള്‍ ,അവര്‍
അവര്‍ ,നമ്മള്‍
അവരങ്ങനെയാ
നമ്മളിങ്ങനെയും.
നമ്മള്‍ അവരാവരുത്.
അവര്‍ നമ്മളാവണം
അങ്ങനെ അവരെല്ലാം
നമ്മളായി.
അവരില്ലതെന്തു നമ്മള്‍ ?
ചിന്ത പിന്നെ ഇങ്ങനെയായി.
അങ്ങനെ നമ്മള്‍
നമുക്കുള്ളില്‍ അവരെ കണ്ടു.
ഇങ്ങനെ അവരും നമ്മളും
നമ്മളും അവരും തുടരുന്നു...

Thursday, February 2, 2012

തിരുകേശം



സ്വപ്നത്തിലിന്നലെ ഉമറിനെ കണ്ടു
കയ്യില്‍ ഊരിപ്പിടിച്ച വാളുണ്ടായിരുന്നു
മുഖം ചുവന്നു തുടുത്തിരുന്നു
കണ്ണുകളില്‍ തീ പാറുന്നുണ്ടായിരുന്നു
"അബൂബക്കര്‍ ......അബൂബക്കര്‍ "
വിളി ഉച്ചത്തിലായിരുന്നു
അല്ലാഹ് ..അബൂബക്കറിനെന്തു പറ്റി?
ഉറക്കത്തിലെന്റെ സംശയം ചോദ്യമായി
"മുത്തു റസൂലിന്റെ ഞാന്‍ കാണാത്ത
മുടി നിനക്കെവിടെ നിന്ന് കിട്ടി ?"
ആദ്യമുയര്‍ന്നത്‌ വാളോ ചോദ്യമോ ?
വീണത്‌ മുടിയോ തലയോ ?
ഞെട്ടിയുണര്‍ന്നത് മാത്രമേ ഓര്‍മ്മയുള്ളൂ...

Thursday, January 19, 2012

e -മെയ്ല്‍




e ബാദത്ത് ഉപേക്ഷിച്ചാല്‍ 
e മാന്‍ പോകുമെന്ന് 
e സുഹൃത്തിനു 
e മെയ്ല്‍ അയച്ചതായിരുന്നു
e ന്നലെ അവര്‍ വീട്ടില്‍ വന്നു 
e മാന്‍ ആര്? ഒരു ചോദ്യം മാത്രം.
e ന്ന് രാവിലെ പത്രത്തില്‍ 
e മെയ്ല്‍ ഐഡി കണ്ടപ്പോഴാണ് 
e ന്നലത്തെ ചോദ്യം മനസ്സിലായത്.

Wednesday, January 11, 2012

ബാല്യകാല സഖി



കുട്ടിക്കാലത്തെ  ഒളിച്ചുകളികള്‍
അവധികാലത്തെ വേനല്‍തുമ്പികള്‍
മഴക്കാലത്തെ മുങ്ങാംക്കുഴികള്‍
മാമ്പഴക്കാലത്തെ മരക്കൊമ്പുകള്‍
പരീക്ഷക്കാലത്തെ പകര്‍ച്ചപ്പനികള്‍
എല്ലായിടത്തും  അവള്‍ കൂടെയുണ്ടായിരുന്നു.
ഇടക്കാലത്തെപ്പോഴോ  അവള്‍ പെണ്ണായത്.
പെണ്‍ക്കാലം തൊട്ടാണ്  ഞാനവള്‍ക്കന്യയായത് .

Friday, January 6, 2012

യത്തീം


ഉപ്പ മരിച്ച മൂന്നാം ദിവസമാണ്
നിവര്‍ന്നു നിന്നാല്‍ തല മുട്ടുന്ന
വീട്ടിലേക്ക് ഖാളിയാര്‍ വന്നത്.
ബിസ്മിയും സ്വലാത്തും കഴിഞ്ഞ്
വയര്‍ തടവി പുറത്തിറങ്ങുമ്പോള്‍
ഖാളി എന്നെ അടുത്തു വിളിച്ചു
"മോനിപ്പോ യതീമാണ്,
വല്ലവരും വല്ലതും തരണമെങ്കില്‍
അസര്‍ മുതല്‍ ഇശാ വരെ
പള്ളിയില്‍ കിതാബോതണം"
പിറ്റേന്ന് വെള്ളത്തുണിയും തൊപ്പിയുമിട്ട്
പള്ളിയിലേക്ക് പോകുമ്പോഴാണ്
ഖാളിയാരുടെ മകന്‍ സൈക്കിളുമായി
വഴിയില്‍ വിലങ്ങു നിന്നത്.
"അടിപൊളി സിനിമയാ പോരുന്നോ.."
കാലിടറി ...കണ്ണുകള്‍ ഇറുക്കിയടച്ചു
അന്ന് പള്ളിയില്‍ ഖുറാനോതുമ്പോഴും
മനസ്സ് ഖാളിയുടെ വീട്ടിലെ ടീവിയിലായിരുന്നു.

Saturday, December 31, 2011

2012




ഒടുവിലത്തെ ഒന്നു മാറി  
രണ്ടു വന്നു .
രണ്ടെണ്ണം പൊട്ടിച്ചു 
നാമതാഘോഷിച്ചു .

മുത്തലാഖ്



ഉപ്പയുടെ നാവില്‍ നിന്നുതിര്‍ന്ന 
മുത്തലാഖിന്‍റെ  മൂര്‍ച്ചയിലാണ് 
പതിനെട്ടാം വയസ്സില്‍ 
ഉമ്മ വിധവയായത്.
ഒറ്റ മൊഴിയില്‍ മൂന്നും ചൊല്ലിയതിന്
മൂന്നു നാള്‍ കഴിഞ്ഞു 
ഉപ്പ ഖേദിച്ചുവത്രെ.
ദീനില്‍ പഴുതില്ലെന്നു ഫത്‌വ  ചൊല്ലി 
ഖാദി  മുസ്ഹഫ് മടക്കി വെച്ചു.
ഒന്നും മൂന്നും വയസ്സായ 
ഞങ്ങള്‍ രണ്ടു പേര്‍ക്ക്  
ഉപ്പ മാസത്തിലൊരിക്കല്‍  
അയല്‍പ്പക്കത്തെ എരഞ്ഞിമരചുവട്ടിലെ 
അഞ്ചു മിനിട്ട് ഒളിച്ചുക്കളിയായതങ്ങനെയാണ് .

Monday, December 26, 2011

ഉമ്മ




പൂമുഖത്ത് കത്തിച്ചു വെച്ച 
സ്നേഹത്തിന്‍റെ മെഴുകുതിരി.
സ്വയം ഉരുകി തീരുമ്പോഴും 
എനിക്ക് ചുറ്റുമുയരുന്ന 
ഇരുട്ടിനെ കുറിച്ചായിരുന്നു
നിലച്ചു പോവാത്ത 
വേവലാതി.



Friday, December 23, 2011

സാന്ത്വനമേകൂ നീ ....

വര്‍ണ്ണപ്രപഞ്ചത്തിന്‍ താളം പിടിക്കുന്ന നാഥാ ....
സ്വര്‍ണ്ണ പ്രകാശത്തിന്‍  ഓളം തുടിക്കുന്ന നാഥാ ....
വിണ്ണിന്‍ കീഴിലെ മണ്ണിന്‍ മാറിലെ ഗാനം കേള്‍പ്പൂ നീ ....
                   പാരിടമാകെ കൂരിരുള്‍ വീഴും കാര്‍മുകിലിരുളുന്നൂ....
              ഭൂതലമാകെ കൈതവം വാഴും താന്ധവമുയരുന്നൂ....
              നീല വിണ്ണിന്‍  കീഴിലാകെ സാന്ത്വനമേകൂ നീ ....
പുലര്‍വെയിലിന്‍ പൂവെയിലില്‍ മൂളും ശോക ഗീതങ്ങള്‍ ....
പൂത്തമാവിന്‍ പുഞ്ചിരിയില്‍ പൂക്കും മൂക കാവ്യങ്ങള്‍ ....
നീല വിണ്ണിന്‍ കീഴിലാകെ സാന്ത്വനമേകൂ നീ ....
          മഴവില്ലിന്‍ വര്‍ണ്ണത്തില്‍ വിടരും വിണ്ണിന്‍ താരങ്ങള്‍ ...
          പൂവിതളിന്‍ പുലര്‍മഞ്ഞില്‍ പടരും മണ്ണിന്‍ മോഹങ്ങള്‍
          നീല വിണ്ണിന്‍ കീഴിലാകെ സാന്ത്വനമേകൂ നീ ....

Thursday, December 22, 2011

വെള്ളത്തണ്ട്


 എന്‍റെ സ്ലൈറ്റിലെ
 വള്ളിയും പുള്ളിയും മായ്ക്കാന്‍
 വെള്ളത്തണ്ട് പറിക്കാന്‍
 പോയതായിരുന്നു അവന്‍  .
 "വെള്ളിക്കെട്ടനാണെന്ന് തോന്നുന്നു"         
 വെള്ള തുണിയില്‍  പൊതിഞ്ഞു
 പള്ളിക്കാട്ടിലേക്കെടുത്തപ്പോള്‍
 വെള്ളത്തണ്ടുമായി
 ഞാന്‍ മുന്നിലുണ്ടായിരുന്നു.
 ഇന്നലെയും ഞാന്‍ കണ്ടിരുന്നു 
 മീസാന്‍ക്കല്ലില്‍
 കള്ളിചെടികള്‍ക്കൊപ്പം
 ഒരു വെള്ളത്തണ്ട് 
 എന്നോട് ചിരിക്കുന്നത്.