മലയാള മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ പതിവ് ഉള്ളടക്കങ്ങളിലൊന്നാണ് ഓരോ ലക്കവും അച്ചടി മഷി പുരളുന്ന മികച്ച എഴുത്തുകാരുടെ കഥകള്‍. ഒരു കഥയെങ്കിലുമില്ലാതെ പുറത്തിറങ്ങുന്ന മലയാള ആനുകാലികങ്ങള്‍ കുറവാണ്. ചിലതെങ്കിലും വായനക്കാരുടെ ദഹനശേഷിയെ പരീക്ഷിക്കുന്നതാണെങ്കിലും പൊതുവെ മലയാള കഥകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്. ഭാവനയുടെ സ്വപ്നലോകത്തിന് പകരം സമൂഹത്തിലെ വര്‍ത്തമാന സംഭവങ്ങള്‍ സുന്ദരമായി ആവിഷ്കരിക്കുന്നതാണ് പുതിയ കഥകളധികവും.
മുസ്ലിം സംഘടനാ പരിസരങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തിരുകേശ വിവാദ പശ്ചാത്തലത്തില്‍ രസകരമായ വായനാനുഭവമായിരുന്നു 2013 ഒക്ടോബര്‍ 6-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച പി.എസ് റഫീഖിന്റെ 'സദ്ദാമിന്റെ ബാര്‍ബര്‍' എന്ന കഥ. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കൊച്ചിക്കടുത്ത ആലുമ്മാവ് ഗ്രാമമാണ് കഥാപരിസരം. ആസ്ഥാന ബാര്‍ബര്‍ ഐദ്രോസുകുട്ടി ഒസ്സാന്റെ മകന് മുസ്തഫ എന്ന മുത്തപ്പ അന്നത്തെ മാപ്പിളമാരുടെ പതിവ് ശീലത്തിന് വിരുദ്ധമായി മുടി നീട്ടിവളര്‍ത്തുന്നു. ഒടുവില്‍ ഒരു പകലില്‍ മുത്തപ്പയെ ബാപ്പ കൈയോടെ പിടികൂടുന്നു. നിര്‍ദാക്ഷിണ്യം മുടി മൊട്ടയടിക്കുന്നു. അപമാന ഭാരത്താല്‍ മുത്തപ്പ നാടുവിടുന്നു. ഐദ്രോസുകുട്ടിയുടെ തലമുറയും മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരുപാട് മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആലുമ്മാവ് ഗ്രാമത്തിലേക്ക് പട്ടാള വേഷവും തൊപ്പിയും ധരിച്ച് മുത്തപ്പ തിരിച്ചുവരുന്നു. ഇത്രകാലം മുത്തപ്പ എവിടെയായിരുന്നു. നാട്ടുകാര്‍ പലതും പറഞ്ഞുപരത്തുന്നതിനിടയില് ആ വാര്‍ത്ത പുറത്തുവന്നു. കഥാകാരന് അതിങ്ങനെ വരച്ചിടുന്നു: ''ആലുമ്മാവ് ജമാഅത്ത് പള്ളിയില്‍ നിന്ന് താമസിയാതെ ആ വാര്‍ത്ത പുറത്തുചാടി. മുത്തപ്പ ഇറാഖിലെ മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ബാര്‍ബറായിരുന്നു. പലര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, മുത്തപ്പയുടെ പക്കല്‍ തെളിവുകളുണ്ട്. വെള്ളിപ്പിടിയുള്ള, ഇറാഖിന്റെ മുദ്രയുള്ള കഠാര, ഇറാഖീ ദീനാറുകള്‍, സദ്ദാം സമ്മാനിച്ച മണിപ്പേഴ്സ്, പട്ടാളവേഷത്തില്‍ സദ്ദാമിനൊപ്പം മുത്തപ്പ നില്ക്കുന്ന ഫോട്ടോ...''
കഥയുടെ മര്‍മം ഇവിടെയല്ല. മറിച്ച് ദിവസങ്ങള്‍ക്കകം ആ ഗ്രാമത്തെ മുഴുവന്‍ ഇളക്കിമറിച്ച മറ്റൊരു വാര്‍ത്തയാണ്. അത് കഥാകാരന്റെ ഭാഷയില്‍തന്നെ പറയട്ടെ: ''മുത്തപ്പയുടെ കൈയില്‍ സദ്ദാമിന്റെ മുടിയുണ്ട്. തിക്രീത്തിലെ ഭൂഗര്‍ഭ അറയില്‍നിന്ന് പിടികൂടപ്പെടുന്നതിന് കുറച്ച് ദിവസം മുമ്പ് മുത്തപ്പ സദ്ദാമിന്റെ മുടി വെട്ടുകയും ഷേവ് ചെയ്യുകയും ചെയ്തിരുന്നു. ആ മുടിയാണ് മുത്തപ്പയുടെ കൈയില്‍. സദ്ദാമിന്റെ ബാര്‍ബറായിരുന്ന മുത്തപ്പയും അയാളുടെ കൈയിലുള്ള സദ്ദാമിന്റെ മുടിയും ആലുമ്മാവിന്റെ മനച്ഛായ മാറ്റിക്കളഞ്ഞു.''
മുടിയുടെ ബര്‍കത്ത് തിരിച്ചറിഞ്ഞ് മുത്തപ്പയെ ആദ്യം സമീപിച്ചത് ചില മുസ്ല്യാക്കന്മാരായിരുന്നു. അവരുടെ വര്‍ത്തമാനം ഇങ്ങനെ വായിക്കാം: ''സദ്ദാം ആട്ടിടയന്മാരുടെ ഗോത്രത്തില്‍ പെട്ടയാളാണ്. ചുരുക്കിപ്പറയുകയാണെങ്കില്‍ സദ്ദാം ഒരു വിശുദ്ധനാണ്. അപ്പോള്‍ ഈ മുടി ഒരു വിശുദ്ധ വസ്തുവാണ്. വിശുദ്ധമാക്കപ്പെട്ടതെന്തും സംരക്ഷിക്കപ്പെടണം. വെറുതെയല്ല; ഒരു പള്ളിയുണ്ടാക്കി അതിനകത്ത് സംരക്ഷിക്കപ്പെടണം. പള്ളിയിലെത്തുന്ന തീര്‍ത്ഥാടകര്‍ മുടി കാണുന്ന മുറക്ക് ചെറിയൊരു സംഭാവന നല്‍കണം. അതിലൊരു പങ്ക് മുത്തപ്പക്കുള്ളതാണ്.''
പിറ്റേ ദിവസം പാര്‍ട്ടിക്കാരും മുത്തപ്പയെ സമീപിച്ചു: ''കട്ടിയുള്ള കണ്ണടച്ചില്ലിലൂടെ നോക്കിക്കൊണ്ട് ഇളകിയാടുന്ന പല്ലിലിടിച്ചു തകരുന്ന വാക്കുകളുമായി പാര്‍ട്ടിയുടെ ലോക്കല്‍ നേതാവ് മുത്തപ്പയെ നേരിട്ടു. സ്വകാര്യ ഉടമസ്ഥത, വര്‍ഗവൈരം, സാമ്രാജ്യത്വ വിരുദ്ധചേരി, ഒറ്റുകാര്‍ എന്നിങ്ങനെ രസമുള്ള ചില വാക്കുകള്‍. മുടി പാര്‍ട്ടിക്ക് കൊടുക്കണമെന്നതൊഴികെ ഒന്നും മുത്തപ്പക്ക് മനസ്സിലായില്ല. മരിച്ച ചില നേതാക്കന്മാരുടെ ശരീരം ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന പോലെ ഒരു ചില്ലു പേടകത്തിലിട്ട് ഈ മുടി പാര്‍ട്ടി സംരക്ഷിക്കും. ചില്ലു പേടകം സ്ഥിതി ചെയ്യുന്നത് വലിയൊരു കെട്ടിടത്തിലായിരിക്കും. കെട്ടിടത്തിന് സദ്ദാം സ്ക്വയര്‍ എന്ന് പേരിടും.''
പാര്‍ട്ടിയും പള്ളിക്കാരും മുടിക്ക് വേണ്ടി തര്‍ക്കങ്ങള്‍ നടത്തുന്നതിനൊടുവില്‍ സദ്ദാമിനെ ഭൂഗര്‍ഭ അറയില്‍ ഒറ്റുകൊടുത്തത് ബാര്‍ബര്‍ മുത്തപ്പയായിരുന്നുവെന്ന് കണ്ടെത്തലുണ്ടാവുന്നു. അതോടെ മുത്തപ്പക്കെതിരെ ജനരോഷം ഉയരുന്നു. അയാള്‍ ഒളിച്ചോടുന്നു. തുടര്‍ന്ന് മുത്തപ്പയുടെ വീട്ടിനകത്ത് നടത്തുന്ന ജനകീയ പരിശോധനയില്‍ 'മുടിയുടെ' ഒരു പൊടി പോലും കണ്ടെത്താന്‍ സാധിക്കാത്തിടത്ത് കഥ അവസാനിക്കുന്നു. 'തിരുകേശ'വും അത് സംരക്ഷിക്കാനുള്ള പള്ളിയും ഏറെ കോളിളക്കമുണ്ടാക്കിയ സമയത്തു തന്നെയാണ് പി.എസ് റഫീക്കിന്റെ ഈ കഥ മാതൃഭൂമി പ്രസിദ്ധീകരിച്ചതെന്നത് ഏറെ വിശകലനങ്ങള്‍ക്ക് പഴുതു നല്‍കുന്നുണ്ട്.
ഇങ്ങനെയൊരു കഥയെപ്പറ്റി ഇപ്പോഴാണറിയുന്നത്. വായനക്കുറവ്!!
ReplyDeleteഇങ്ങനെയും നല്ലൊരു കഥ...
ReplyDeleteകഥയെന്ന മാധ്യമെത്തെ സാമൂഹിക ജീർണ്ണതെകെകും പൌരോഹിത്യ ചൂഷണത്തിനുമെതിരിൽ ഉപയോഗിച്ച കഥാകാരനും പോസ്സിട്ട ബ്ലോഗർക്കും അഭിനന്ദനങ്ങൾ
ReplyDelete